ഞാനെന്റെ വരപ്പെൻസിലുമായ് വരും
തെരുവുകളിൽ
ചുമരുകളിൽ
നിലവിളികൾ കോറിയിടും..
ഞാനെന്റെ പടപ്പാട്ടുകളുമായ് വരും
കണ്ണുകളിൽ
ഹൃദയങ്ങളിൽ
കനലുകൾ കോരിയിടും..
ഞാനൊരു പിടി പൂക്കളുമായ് വരും
മരിച്ചവരുടെ
കുഴിമാടങ്ങളിൽ
രക്തത്താൽ ചുവന്ന പൂക്കൾ വിതറും..
ഞാനെന്റെ ചോരയൊലിക്കുന്ന മുഖവുമായ് വരും
ശത്രുവിന്റെ
സ്വപ്നത്തിൽ
ഭയത്തിന്റെ വിത്തുകൾ ചിതറും..
ഞാനെന്റെ വരപ്പെൻസിലുമായ് വരും
എന്റെ നഗരത്തിൽ
എല്ലാവരും
മരിച്ചവരാകയാൽ
മരിച്ചവരുടെ പട്ടികയിൽ എന്റെ പേരെഴുതും...