Tuesday, 19 March 2019

പലവഴികളിലൂടെ പിരിഞ്ഞ്‌, ഇടവഴികളായൊളിച്ച്‌,
അകന്നൊഴുകുന്നു നാം ഒരാൾ മരുഭൂമിയിലേക്കും
ഒരാൾ കടലിലേക്കും..

ഒരു കോമയിലൂടെ പിരിഞ്ഞ വാക്കുകളെ പോലെ നാം,
അടുത്ത്‌ എങ്കിലും അകന്ന്..

ഏഴാമത്തെയോ, ഒമ്പതാമത്തെയോ ദിവസം ദൈവം മനുഷ്യനോട്‌ പറഞ്ഞു
"ഞാൻ നിനക്ക്‌ പ്രണയവും, ഏകാന്തതയും തരാം, നീ പകരം കവിത നൽകണം.."

ഞാനെഴുതിയ കവിതയിലെ മനോഹരമായൊരു വരിയല്ലേ നീ..??

നിറഞ്ഞ്‌ നിറഞ്ഞൊഴുകുന്നുണ്ട്‌ പലവഴികളിൽ നിന്ന് ഹൃദയത്തിലേക്ക്‌ നിന്നോടുള്ള സ്നേഹം

നനഞ്ഞ്‌ നനഞ്ഞ്‌ മനസൊരു കടലാസ്‌ വഞ്ചി പോലെ നിലച്ച്‌ പോകുന്നു..

പന്നൽച്ചെടികൾ കൈത്തണ്ടയിൽ പതിച്ച പരാഗ ധൂളികളാൽ എഴുതുന്നു നാം, സ്വപ്നം പോലെ മനോഹരവും, മാഞ്ഞ്‌ പോകുന്നതുമായ വരുംകാലത്തിന്റെ വെയിൽ ചിത്രങ്ങൾ..

കാലം തന്നെ കാറ്റിനോട്‌ പറയട്ടെ "വറ്റിച്ച്‌ കളയരുതേ മഞ്ഞു തുള്ളിയിലടച്ച ഈ ഓർമ്മമഴവില്ലുകൾ"..