Saturday, 28 March 2015

വയൽക്കിളികളുടെ പാട്ടിനും
പൂമരങ്ങളുടെ തണലിനുമിടയിൽ
ഒരു മേഘത്തിന്റെ തണുത്ത നിഴലിൽ
ഒരു പൂവുമായ്‌ കാത്തു നിൽക്കാം
നീ വരുവോളം...

Wednesday, 25 March 2015

നനുത്ത മഴത്തുള്ളികൾക്ക്‌
ഭൂമിയെ ഇഷ്ടം,ബാഷ്പത്തിന്‌
ആകാശത്തെ ഇഷ്ടം
എനിക്ക്‌, ഭൂമിയെയും
ആകാശത്തെയും
നിന്നെയും ഇഷ്ടം...

Tuesday, 24 March 2015

ഈ ജന്മത്തിൽ തിരിച്ചറിയുവാൻ
അന്നു നിന്റെ കവിളിൽ ഞാനൊരു
മറുകിന്റെ അടയാളമിട്ടു..

Monday, 23 March 2015

നിന്റെ കണ്ണിലെ ആഴങ്ങളിൽ
വെള്ളാരം കല്ലുകളിൽ
ഏതോ ചക്രവാളങ്ങൾ പ്രതിഫലിച്ചു..
വിടരാൻ വെമ്പുന്ന സൂര്യൻ,
പൊഴിയാൻ മടിക്കുന്ന നക്ഷത്രം,
മാദകമായ ഇരുൾ,
കാത്തിരിക്കാൻ തയ്യാറില്ലാത്ത
പകലിനും, മറവിയിൽ
പോകാൻ തയ്യാറില്ലാത്ത
ഇരുളിനുമിടയിലുള്ള ഇടം
സ്വർഗ്ഗത്തിനും നരകത്തിനു-
മിടയിലുള്ള ഇടം..
നിലച്ചു പോയൊരു
ഘടികാരമായ്‌ എനിക്ക്‌
നിന്റെ കണ്ണിൽ വസിക്കണം...

Sunday, 22 March 2015

വരണ്ട പുല്ലിനെപ്പോലെ
ഞാനസ്വസ്ഥനാണ്‌,
ഉണങ്ങിയ അപ്പൂപ്പൻ-
താടിയെപ്പോലെയും..
എന്തെന്നാൽ ഞാൻ
കാത്തിരിക്കുന്നവളുടെ കണ്ണിലാണ്‌
എന്റെ കാട്ടുതീയും, കാറ്റും..

Saturday, 21 March 2015

നീ ഒരു ഗസലിന്റെ വരിയാണ്‌
പാടി, പാടി ഹൃദയത്തിൽ
അലിഞ്ഞു ചേർന്ന
മനോഹരമായ ഒരു വരി...

Friday, 20 March 2015

എനിക്കറിയാം, ഒരിക്കലെങ്കിലും-
പെയ്യാതിരിക്കാനാവില്ല
നിന്റെ ഹൃദയത്തിന്‌...
ആ മഴയിൽ ഞാൻ
കുടയില്ലാതെ നനയും....

Tuesday, 17 March 2015

ഇരുളിന്റെ നനുത്ത വഴികളിൽ
എന്റെ വിരലിൽ പിടിച്ചു
നിശബ്ദമായി നടക്കൂ...
നമുക്ക്‌ മാനത്തിന്റെ
പാട്ടു കേൾക്കാം,
മനസ്സുകളിൽ മൗനം
നിറക്കാം..

ഇനിയെന്ത്‌ എന്നറിയാത്ത
നാളെകളിൽ ആ മൗനം കൊണ്ട്‌
ചോദ്യത്തിന്റെ പടവാളുയർത്താം,
ഉത്തരത്തിന്റെ പരിചയും..

Sunday, 15 March 2015

ഇരുൾ വാർന്ന നിൻ ചുരുൾ മുടിയിൽ,
നിലാവിന്റെ പുഞ്ചിരി കടമെടുത്ത്‌-
ചിരിക്കുന്ന നിശാപുഷ്പം ചൂടിച്ച്‌,
മനം മയക്കുന്ന സൗരഭത്തിൽ
സ്വയം മറന്നു, നിന്റെ കണ്ണിലെ
കിനാവിന്റെ തോട്ടത്തിൽ-
ശലഭമാകണമെനിക്ക്‌..
ചില്ലു ചിറകിലൂടെ പ്രകാശത്തെ
മഴവില്ലാക്കി വിരിയിക്കുന്ന ശലഭം..

ഏറ്റവും വേദനിപ്പിക്കുന്ന
മുറിവായിരുന്നിട്ടു കൂടി
എന്റെ രക്തം, നിന്നെ
പൊതിഞ്ഞു സംരക്ഷിച്ചു...

Friday, 6 March 2015

രാത്രിയാണു വേണ്ടത്‌
ഇരുളാണു വേണ്ടത്‌
നിന്റെ മിഴികളിലെ
നക്ഷത്രങ്ങളെ കാണുവാൻ..

എങ്കിലും പകലിലും
തെളിമയോടെ കാണുന്നു
ഞാൻ ആ നക്ഷത്രങ്ങൾ...

Tuesday, 3 March 2015

പ്രണയം..

നീലക്കടമ്പുകൾ പൂത്തു നിന്ന
വഴിത്താരയിൽ, നിൻ
നാദത്തിൽ അലിഞ്ഞ
സംഗീതത്തോട്‌ ചേർന്ന്
പ്രണയം ഉയിരെടുത്തു...

പച്ചപുൽനാമ്പിൽ പൂവായ്‌-
പാറിയ കുഞ്ഞു ശ്വേത ശലഭം
വലിച്ചെറിഞ്ഞ ചിറകടിയൊച്ചകൾക്കൊപ്പം
അത്‌ കാലത്തിലേക്ക്‌ കടന്നു..

ഏകാന്തത ശ്വസിച്ച്‌, പൊടി-
പിടിച്ച പുസ്തകങ്ങളും
ആകാശത്തിനു പൂക്കളൊരുക്കി
പന്തലിട്ട നീലക്കോളാമ്പികളും
മഴയും, മഴവില്ലും, ഇരുളു പോലെ
തണുത്ത വിരലുകളും
അതിനെ ഹൃദയത്തിലെഴുതി....

ഒടുവിൽ ഒരു നാൾ, ചെമ്പകത്തിന്റെ
ചില്ലയിൽ പൂത്ത സുഗന്ധത്തിനും,
സ്വപ്നങ്ങൾക്കും, വാഗ്ദാനങ്ങൾക്കും,
കണ്ണുനീരിനുമൊപ്പം അത്‌
ഹൃദയത്തിൽ നിന്നു മറവിയുടെ
അഗ്നിയിൽ ചാമ്പലായ്‌...