Tuesday, 30 June 2015

എന്റെ ആത്മാവിൽ നിന്റെ വേരുകളുണ്ട്‌..
അതിനാൽ പൂമ്പാറ്റകളും ചെടികളുമെന്ന പോൽ നാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു..

Thursday, 18 June 2015

മഴ

മഴ നൂൽപ്പാട്ടുകളായി പെയ്തിറങ്ങുന്നു
എങ്കിലും ഞാൻ കാതോർക്കാതെ
കണ്ണു മിഴിച്ചു നിൽക്കുന്നു..

മഴ തൂവൽ തുള്ളികളായി പൊഴിഞ്ഞു വീഴുന്നു,
എങ്കിലും ഞാൻ ആകാശത്തേക്കാളും മേഘത്തേക്കാളും നഷ്ടപ്പെട്ടവനായ്‌ നിൽക്കുന്നു..

മഴ മഞ്ചാടി മരങ്ങളുടെ മയിൽപ്പീലി-
ച്ചിറകുകൾ നനഞ്ഞൊട്ടിക്കുന്നു,
എങ്കിലും ഞാൻ കടലിനേക്കാൾ നനഞ്ഞവനായി നിൽക്കുന്നു..

മഴ ഒരായിരം ചോദ്യങ്ങളായി മുന്നിൽ
നൃത്തം ചെയ്യുന്നു, ഞാൻ
കണക്കു ക്ലാസ്സിലെ കുട്ടിയെപോൽ
എഴുന്നേറ്റു നിൽക്കുന്നു...

Wednesday, 17 June 2015

നനഞ്ഞ സൂര്യനെ കണ്ടിട്ടുണ്ടോ ?

കുളത്തിൽ!, കടലിൽ!
നിന്റെ മിഴികളിൽ! ??

ആകാശത്തിൽ...
സന്ധ്യയിൽ...
നനഞ്ഞു ചായമിളകിയ സൂര്യൻ...

Tuesday, 9 June 2015

മിഴികളാൽ മെല്ലെയോതി നീ
മലഞ്ചെരുവിൽ പോകാം,
മാമര ച്ചോട്ടിൽ മഴവില്ലിനു
കൂട്ടു വരും, മഴച്ചില്ലിനു കാത്തിരിക്കാം..

കാറ്റു വന്നു മെല്ലെ കവിളിൽ
വരയ്ക്കും നുണക്കുഴി കവിതയിൽ
ഞാൻ ആണ്ടു പോകവേ, നിൻ
കിനാവു പൂത്ത കണ്ണുകൾ
എൻ ഹൃദയത്തിൽ വസന്തത്തിൻ
തേനിരമ്പം നിറയ്ക്കുന്നു..

വീട്ടിലേക്ക്‌ വഴിമറന്ന് വിട ചൊല്ലാൻ
മടിച്ചീ സന്ധ്യ നിൽക്കവെ
നിന്റെ കണ്ണിൽ തോരുവാൻ വെമ്പിയൊരു
സാന്ധ്യ മേഘം വിതുമ്പുന്നു..

പാട്ടുകൾ മറന്ന കാറ്റിൻ കാതിൽ
കണ്ണീരിനിരമ്പം നിറക്കാതെ പോകുക
എന്റെ നെഞ്ചിൽ ഈ പകൽ
മായാതെ നിൽക്കും, വീണ്ടും
കണ്ടു മുട്ടും വരെ നാം..

കണ്ണിൽ ഇരവിന്റെ കടും വീഞ്ഞ്‌
നിറയുമ്പോൾ, കിനാവിലെ മഴയി-
ലൊരു മുഴുവൻ വസന്തത്തിൻ
വെയിലുമായ്‌ വന്നെന്നെ പുണർന്നാ-
കാശത്തായിരം മഴവില്ലിൻ
കവിതയായ്‌ ചിതറാം..