Wednesday, 14 May 2014

നിന്റെ കാവൽ മാലാഖമാരോട്
ഒന്നു കണ്ണടയ്ക്കാൻ പറയൂ,
ഈ ചെകുത്താൻ പ്രണയത്തിന്റെ
വിഷം കുടിച്ച് മരിച്ചോട്ടെ...
എന്റെ നിമിഷങ്ങളെ യുഗങ്ങളാക്കി നീ
മൗനത്തിന്റെ മറയ്ക്ക് പുറകിലൊളിച്ചോളൂ...

ഹൃദയത്തിൽ നിന്നൊരു ചാലു കീറി
വെളുത്ത പുഷ്പത്തെ ചുവപ്പിച്ച
ആണ്‍കിളിയുടെ നെഞ്ചിലെ പാട്ടും
പ്രണയം പുരണ്ട ഒരു തൂവലുമായി
ഞാനിവിടെ കാത്തു നില്ക്കും...
കുളത്തിന്റെ പൊട്ടിയ വക്കിൽ,
നനുത്ത ചാറ്റൽ മഴയിൽ
പൂത്ത കൈതയുടെ ചോട്ടിൽ
ഒരു ഖവ്വാലിയും, ഒരു കവിൾ
പുകയുമാണെനിക്ക് കവിത

മാറ്റാനാവാത്ത മനോഹരമായൊരു
ദുശ്ശീലം....
മുൻവിധികളില്ലാത്ത ജീവിതം
മുറിവുകളെ ഭയക്കാത്ത ജീവിതം
ഇതു വരെ കണ്ട അനേകം
കണ്ണുകളിൽ ഞാൻ നിന്നെ
തിരയുകയായിരുന്നു...
ഒടുവിൽ നിന്റെ കണ്ണുകളിൽ
നിന്നെ ഞാൻ കണ്ടെത്തി...

പ്രണയി

നിന്നെ ഓർക്കാതിരിക്കുമ്പോഴാണ്‌
ഞാൻ ഞാനാകുന്നത്‌ ...
നിന്നെ ഓർക്കുമ്പോൾ,...
ഞാൻ വെറും പ്രണയി...

ഒറ്റക്കവിത

ഉറക്കം:
       സ്വപ്നത്തിലേക്കുള്ള നടവഴി
സ്വപ്നം:
       വീണു കിട്ടിയ മാമ്പഴം
പ്രണയം:
       അണ്ണാൻ കാരിയ സ്വപ്നം

വാമനൻ

നിന്റെ ഭൂമിയും ആകാശവും
ചുംബനത്താൽ അളന്നെടുക്കാൻ
വന്നവൻ ഞാൻ...
ഒരു കാറ്റും കുഞ്ഞുപൂവും പ്രണയിച്ചു
കാറ്റു പൂവിന്റെ ഹൃദയത്തിലലിഞ്ഞു...
നീ മുന്തിരി വള്ളി
തളിരിട്ട്‌, പൂവിട്ട്, എന്റെ
നെഞ്ചിൽ പടർന്ന്
ചുണ്ടിലെ മധുരത്താലെന്റെ
ഹൃദയത്തിൽ വീഞ്ഞു നിറച്ചവൾ...

കാമുകി

കതിരിടാത്ത പാടത്ത്,പണ്ടു
പതിര് പാകിയവൾ...

അന്ത്യനാളിൽ

മഴയെപ്പോലെ ഞാൻ
പെയ്തതിനും, പെയ്യാതിരുന്നതിനും
പഴി കേട്ടു.....