Wednesday, 30 December 2015

ചുവന്ന പൂക്കൾ

കാട്‌ പൂത്തു, കാട്ടരുവി പൂത്തു
മലയിലൊരു മഴവില്ല് പൂത്തു..
മാനം പൂത്തു, മേഘം പെയ്തു
മഴയിലൊരു പാട്ടരുവി പൂത്തു..
മണ്ണ്‌ ചോന്നു, മഴവെള്ളം ചോന്നു
പുഴയിലാകെ പുലരി പൂത്തു,
സന്ധ്യ പൂക്കാൻ, കടലിന്റെ കരളു  ചോക്കാൻ, സൂര്യനിന്ന് മുങ്ങി മരിച്ചു..

കവിത

വേനലിൽ നിറഞ്ഞൊഴുകിയ അരുവി
മഴയുടെ തണുപ്പിൽ വറ്റി വരണ്ടു..

Friday, 18 December 2015

മന്ത്രവാദി

ഈ ലോകത്തിൽ നിന്ന് നിന്നെ ഒരു
നാരങ്ങയല്ലി പോലെ അടർത്തിയെടുത്തു,
അരുവിയിൽ നിന്ന് ആകാശത്തേക്കും,
ചിന്തയിൽ നിന്ന് സ്വപ്നത്തിലേക്കും
നീ ഉയർത്തപ്പെട്ടു..
പ്രണയം ഒരു ധ്യാനമാണ്‌
ചിറകുകളെ പൊഴിച്ച്‌ കളഞ്ഞ്‌
പറക്കാൻ പ്രാപ്തമാക്കുന്ന ഒന്ന്..
നീ കാണാത്ത നിറങ്ങളും, ശലഭങ്ങളും
നീ കേൾക്കാത്ത പാട്ടുകളും
കാലമില്ലാത്ത കഥകളും..
ഒരരുവിയിൽ നിന്ന് മഴവില്ലിലേക്കും , മഴവില്ലിൽ നിന്ന് അരുവിയിലേക്കുമുള്ള
അന്തമില്ലാത്ത ഒന്ന്..

എന്നോ കാലത്തിന്റെ തിര വന്നു
കാൽ നനച്ചപ്പോൾ നീ ഉണർന്നു..
മരുഭൂമി കത്തുന്ന കണ്ണുകളും
മഞ്ഞുറഞ്ഞ സ്വരവും പറഞ്ഞു
പ്രണയം വെറും മന്ത്രവാദമാണ്‌,
മറവി കൊണ്ട്‌ നിർമ്മിച്ച മരുപ്പച്ച,
നിദ്ര കൊണ്ട്‌ മുളപ്പിച്ച സ്വപ്നം..
സ്വപ്നങ്ങളുടെ ഭാണ്ഠവുമായി
സ്വപ്നത്തിൽ വന്നു പോകുന്ന
മന്ത്രവാദിയുടെ മറന്നു പോയ വരികൾ..

Tuesday, 15 December 2015

എന്റെ പൂർവ്വികൻ..

കടലിൽ നിന്ന് ഉപ്പും വിയർപ്പും ഇവിടെ
മുളപ്പിച്ചത്‌ എന്റെ പൂർവ്വികരാണ്‌
അവർ വെയിൽ അറിഞ്ഞതിനാൽ
തണൽ നട്ടു, മഴയെ പ്രണയിച്ച്‌
വിശപ്പിനെ മറന്നു..

എന്റെ പൂർവ്വികർ ഒരു പുരോഹിതന്റെയും
സഹായമില്ലാതെ ഭൂമിയുടെ
ആത്മാവിനെ ഉഴുതു മറിച്ചു..
അവർ സ്വർഗ്ഗ നരകങ്ങളറിയാതെ
ആകാശത്തിനു കീഴിലുറങ്ങി..
അവർ നക്ഷത്രങ്ങളെയും ഞാറ്റു-
വേലകളെയും കണ്ടു, എങ്കിലും
അവർക്കു വേണ്ടി നെല്ല് പൂത്തില്ല
അവർ ഒന്നിനും ഉടമകളായില്ല
അവർ ഒന്നിനും ഉടമകളായില്ല, ഞങ്ങളും..

എന്റെ പൂർവ്വികർ , ആണും പെണ്ണും
കൈതപ്പൂ മണത്തു..
എന്റെ പൂർവ്വികർ , ആണും പെണ്ണും
കാട്ടു തേനും, കവിതയും
ചുണ്ടിനാൽ പങ്കു വെച്ചു..
അവർ കണ്ണുകളിൽ രാത്രിയെഴുതി,
അവർ കണ്ണുകളിൽ നക്ഷത്രങ്ങളെഴുതി
അവർ നക്ഷത്രങ്ങളെ പോൽ
ചിതറിയവരായിരുന്നു,
അവർ നക്ഷത്രങ്ങളെ പോൽ
ചിതറിയവരായിരുന്നു, ഞങ്ങളും..

എന്റെ പൂർവ്വികരുടെ തമ്പേറിന്റെ
ശബ്ദത്തിൽ കാട്ടാന വിരണ്ടു,
അവന്റെ നെഞ്ചിന്റെ വീര്യം, അണ-
മുറിഞ്ഞ വെള്ളത്തെയും തടഞ്ഞു..

എന്റെ പൂർവ്വികൻ നിങ്ങളുടെ
പൂർവ്വികനായിരുന്നില്ല..
എന്നാൽ അവന്റെ പൂർവ്വികൻ
നിന്റേയും പൂർവ്വികനായിരുന്നു...

Monday, 14 December 2015

കാറ്റിനോട്‌ പറയണം..

കാറ്റിനോട്‌ പറയണം, ഞാൻ ഇവിടെ ഉണ്ടായിരുന്നില്ലെന്ന്,
ഈ ചെമ്പക മണം കട്ടെടുത്തില്ലെന്ന്..
ഇനിയും വരാത്ത കാറ്റിനോട്‌ പറയണം
ഞാനിവിടെ കാത്തിരുന്നില്ലെന്ന്..
കാറ്റിനോട്‌ പറയണം കാത്തിരിപ്പ്‌
ഒരിക്കലും മരിക്കാത്ത പ്രതീക്ഷയുടെ
ജനനമാണെന്ന്..
കാറ്റിനോട്‌ പറയണം, എല്ലാ കടലും
ഒരിക്കലും എത്തിച്ചേരാത്ത ഒരു
മരുനദിയെ കാത്തിരിക്കുന്നുണ്ടെന്ന്..
കാറ്റിനോട്‌ പറയണം, നീ കാണാനും
കാത്തിരിക്കാനും പറ്റാത്ത വെറുമൊരു
സ്വപ്നം മാത്രമെന്ന്...

നക്ഷത്രങ്ങളും ഉറങ്ങാൻ പോയി..
ഞാൻ മാത്രം ബാക്കി..

എങ്ങോട്ടെന്നറിയാതെ അരുവിയോടൊപ്പം
ഒഴുകി നാം വെള്ളച്ചാട്ടത്തിൽ
മഴവില്ലിലെ വയലറ്റും, ചുവപ്പുമായ്‌
വീണു ചിതറി..

ഇന്നലെയും ഇന്നും നീയുണ്ടായിരുന്നു
എങ്കിലും ഒരു പക്ഷെ നാളെ എന്നത്‌ നക്ഷത്രങ്ങളും
ഞാനും മാത്രമുള്ളൊരു
രാത്രിയായിരിക്കാം..
വസന്തം സമ്മതം ചോദിക്കാതെ
വന്നു കയറുന്നു എന്ന പോലെ തന്നെ
വിട പറയാതെ പോകുകയും ചെയ്യുന്നു..
എങ്കിലും കാറ്റൊന്ന് നനുത്തു വീശുന്നു
അവസാനത്തെ തഴുകൽ ഏറ്റവും
ശീതളമാക്കുവാൻ....

Tuesday, 8 December 2015

കുട കാത്തിരിക്കുന്നു ഒരു മഴക്കാലത്തെ...

Monday, 7 December 2015

ഇനി പെയ്യുകയേ ഇല്ലെന്ന്
പിണങ്ങി പോയ മഴ
കഴുത്തോളം വെള്ളമായ്‌
വന്നു ചുംബിച്ചു...

നീട്ടിയെറിഞ്ഞ്‌ വരുന്നുണ്ട്‌ മഴ
നക്ഷത്രങ്ങളോളം വിത്തുകൾ..

നരകത്തീ തിളങ്ങുന്ന കണ്ണുകളുമായ്‌ വന്ന
നക്ഷത്രം ചൊരിഞ്ഞത്‌ നിറയെ മഞ്ഞു കണങ്ങൾ..

മന്ത്രവാദിനി

നീ മഴവില്ലെന്ന് പറഞ്ഞു...
മഴയിൽ തന്നെ ഞാൻ അലിഞ്ഞു പോയി
വസന്തം, നീ പറഞ്ഞു
ഞാൻ പൂമൊട്ടിൽ മുഴുകിപ്പോയി..
ചന്ദ്രൻ, നക്ഷത്രങ്ങൾ..
ഞാൻ ആകാശം വരെ എത്തി നിന്നു..

മഴ, പ്രണയം, വിരഹം, നിലാവ്‌
സുഗന്ധം, കവിത, ചുംബനം,
ചിറകുകൾ, നരകം, തണുപ്പ്‌
കാറ്റ്‌, കടൽ, കാത്തിരിപ്പ്‌
മൗനം, നിഴൽ, സമയം
ആകാശത്ത്‌ നിന്നു വന്ന കണ്ണുകൾ
എണ്ണമില്ലാത്ത മായാ വസ്തുക്കൾ..
ഞാൻ നിന്നിലെത്തി...

Saturday, 5 December 2015

വിട

വിട എന്നത്‌ നമുക്കിടയിൽ ഒരു വാക്കായിരുന്നില്ല
റെയിൽവെ സ്റ്റേഷനിൽ വീണ രണ്ട്‌ തുള്ളി കണ്ണീരായിരുന്നു..
മഴ നമുക്ക്‌ ഒരു കുടയ്ക്കുള്ളിലെ സ്ഥലമായിരുന്നു
പ്രണയം എന്നത്‌ നമുക്ക്‌ ഉച്ചരിക്കപ്പെടാത്ത വാക്കായിരുന്നു,
പനിനീർപ്പൂവിന്റെ ഇതളുകൾ, കോർത്ത വിരലുകൾ, ചുംബനം നനച്ച ചുണ്ടുകൾ..
ഉറക്കം ഒരു താഴ്‌വരയും, സ്വപ്നം അവിടത്തെ കായാംപൂവുകളുമായിരുന്നു..
വിട വീണ്ടും ഓർമ്മകളുടെ ചില്ലുകൾ കൊണ്ട്‌ കീറിയ മുറിവിൽ നിന്നൊഴുകിയ
രണ്ട്‌ തുള്ളി രക്തവും..

Thursday, 3 December 2015

രാത്രിയിൽ എന്നും ഞാനീ വഴി
നടക്കുമായിരുന്നു,
നാളെ.നിന്നെ കാണിക്കുവാൻ മരച്ചില്ലകൾ
മഞ്ഞു തൂക്കിയിട്ടിരിക്കുന്നുവോ
എന്ന് നോക്കുവാൻ..
കുന്നിറങ്ങി താഴ്‌വരയിലെത്തുമ്പോൾ
ഇന്നലത്തെ നിമിഷങ്ങൾ ( നിന്നോടൊപ്പമുള്ളവ) അവിടെ ചിതറി
കിടക്കുന്നുവോ എന്ന് നോക്കുമായിരുന്നു..
സൂര്യനില്ലാത്ത ആകാശത്തോട്‌ താദാത്മ്യം
പ്രഖ്യാപിച്ച്‌ സ്വയം തണുത്ത്‌ നിൽക്കുമായിരുന്നു..
ഇരവിലില്ലാതെ നീ വരുമ്പോൾ മാത്രം
എങ്ങ്‌ നിന്നോ പറന്നെത്തുന്ന
ശലഭങ്ങളെ ഓർത്ത്‌ അത്ഭുതം കൂറുമായിരുന്നു..
മഴയില്ലാതെയും മഴയിലും താഴ്‌വര എത്ര വ്യത്യസ്തമാകുന്നുവെന്നോർത്ത്‌ നിന്റെ മഴ, വെയിൽ ഭാവങ്ങളെ മനസ്സിൽ കാണുമായിരുന്നു..
ഇന്നത്തെ രാത്രി ഇന്നലത്തേതിന്റെ നിഴലാണ്‌
നാളത്തേത്‌ ഇന്നത്തേതിന്റെ രൂപവും...