കടലിൽ നിന്ന് ഉപ്പും വിയർപ്പും ഇവിടെ
മുളപ്പിച്ചത് എന്റെ പൂർവ്വികരാണ്
അവർ വെയിൽ അറിഞ്ഞതിനാൽ
തണൽ നട്ടു, മഴയെ പ്രണയിച്ച്
വിശപ്പിനെ മറന്നു..
എന്റെ പൂർവ്വികർ ഒരു പുരോഹിതന്റെയും
സഹായമില്ലാതെ ഭൂമിയുടെ
ആത്മാവിനെ ഉഴുതു മറിച്ചു..
അവർ സ്വർഗ്ഗ നരകങ്ങളറിയാതെ
ആകാശത്തിനു കീഴിലുറങ്ങി..
അവർ നക്ഷത്രങ്ങളെയും ഞാറ്റു-
വേലകളെയും കണ്ടു, എങ്കിലും
അവർക്കു വേണ്ടി നെല്ല് പൂത്തില്ല
അവർ ഒന്നിനും ഉടമകളായില്ല
അവർ ഒന്നിനും ഉടമകളായില്ല, ഞങ്ങളും..
എന്റെ പൂർവ്വികർ , ആണും പെണ്ണും
കൈതപ്പൂ മണത്തു..
എന്റെ പൂർവ്വികർ , ആണും പെണ്ണും
കാട്ടു തേനും, കവിതയും
ചുണ്ടിനാൽ പങ്കു വെച്ചു..
അവർ കണ്ണുകളിൽ രാത്രിയെഴുതി,
അവർ കണ്ണുകളിൽ നക്ഷത്രങ്ങളെഴുതി
അവർ നക്ഷത്രങ്ങളെ പോൽ
ചിതറിയവരായിരുന്നു,
അവർ നക്ഷത്രങ്ങളെ പോൽ
ചിതറിയവരായിരുന്നു, ഞങ്ങളും..
എന്റെ പൂർവ്വികരുടെ തമ്പേറിന്റെ
ശബ്ദത്തിൽ കാട്ടാന വിരണ്ടു,
അവന്റെ നെഞ്ചിന്റെ വീര്യം, അണ-
മുറിഞ്ഞ വെള്ളത്തെയും തടഞ്ഞു..
എന്റെ പൂർവ്വികൻ നിങ്ങളുടെ
പൂർവ്വികനായിരുന്നില്ല..
എന്നാൽ അവന്റെ പൂർവ്വികൻ
നിന്റേയും പൂർവ്വികനായിരുന്നു...
No comments:
Post a Comment