അവസാനിക്കാത്ത ഭ്രാന്തുകൾ
മഴക്കാലം പോലെ
പ്രതീക്ഷിതമായ് വന്ന് ആർത്തലക്കുന്നു..
Thursday, 25 May 2017
ചെന്തീയിൽ വേനൽ സൂര്യനെ ഞങ്ങടെ വേർപ്പിലുരുക്കി
സന്ധ്യയിലാക്കി കടലിലെറിഞ്ഞിട്ടീ
പാടത്തിൻ തോട്ടു വരമ്പേൽ
കിളിയേ ആട്ടി, എലിയേ ഓട്ടിച്ചിരവിൻ
മാറിൽ തീയിട്ടുള്ളിലെ തീയിൽ നിന്നും,
ഉള്ളിലെ തീയിൽ നിന്നും നാടൻ പാട്ടുകൾ പാടി
ചോടുകൾ വെച്ചീ ഭൂമി മെതിച്ചു
കുതിച്ചവർ ഞങ്ങൾ..
ആദിയിലുരിളിൽ നിന്നും ഭൂമി കുലുക്കി പാഞ്ഞ് നടന്നൊരു
പോത്തിൻ പുറമേറീ വയലുകളു
ഴുതു മറിച്ചൂ മണ്ണിൻ അറയിൽ നിന്നും
പൊന്നിൻ നെല്ലു കവർന്നീ
നാടിനു വീതം വെച്ച് കൊടുത്തവർ ഞങ്ങൾ..
നിഷേധി
ഒരിക്കലും വിടരാത്ത പൂമൊട്ടുകൾ തിരഞ്ഞ്
കുന്നിൻ നിറുകയിലോട്ടൊരു യാത്ര..
കാലത്തിന്റെ ചിറകിൽ നിന്നടർന്ന് വീണ
സമയത്തിന്റെ തൂവലുകൾ പെറുക്കിയൊരു
കുന്നു കയറ്റം..
വിടരുവാനാവില്ലെങ്കിലും സന്ധ്യ ചെഞ്ചായം വിരിയിച്ച്
ഇരുളിലേക്ക് മയങ്ങി വീഴുന്നു..
രാത്രിയിൽ വിരിയുന്നവ വെളുത്ത
പൂക്കളാണെന്ന് പുഞ്ചിരിച്ച്
ചന്ദ്രൻ ഉദയമെത്തിക്കുന്നു..
കൊഴിഞ്ഞ് കൊഴിഞ്ഞ് വെളിച്ചത്തിലേക്ക് വീഴുന്നു
മൊട്ടിൽ നിന്ന് പൂവിലേക്കോ നമ്മൾ
മണ്ണിൽ നിന്ന് ആകാശത്തേക്കോ..
ആകാശത്തിൽ നിന്ന് മണ്ണിലേക്കെന്ന്
പ്രകൃതി നിയമം..
അതിനാൽ പൂവിൽ നിന്ന് മൊട്ടിലേക്കാകണമല്ലോ..
പ്രകൃതി നിയമത്തിനെതിരേ പൂ
വിരിയിച്ചു കൊണ്ടൊരു മുല്ല..
കുന്നിൽ നിന്ന് താഴേക്കല്ലാതെ
കുന്നിൻ മുകളിലേക്ക്
നിഷേധിയായൊരു മനുഷ്യൻ..