Saturday, 17 January 2015

മെസ്സിക്ക്‌..

തുറന്ന ഹൃദയത്തിലേക്ക്‌
കാവൽ മാലാഖയെ മറി കടന്ന്
ഒരു പന്തിന്റെ ചുംബനം..

മെസ്സിക്ക്‌..

നീ നഷ്ട കാമുകനായിരുന്നു..
നീ പ്രണയിച്ച പന്തെപ്പോഴും, നിന്നേക്കാൾ
ഗോളിനെ പ്രണയിച്ചതിനാൽ...

മെസ്സിക്ക്‌...

നിന്റെ കാലുകളിൽ നിന്ന്
മഴവില്ലുകളുതിർന്നു,
ഒരേ സമയം മിന്നലുകളും..
നീ മഴയുടെ ദേവനായിരുന്നു,
ഒരേ സമയം നീ കാർമ്മേഘക്കൂട്ടങ്ങളെ
കീറി മുറിച്ചു വരുന്ന
സൂര്യദേവനുമായിരുന്നു,
നിന്റെ പതാകയിൽ തുന്നിയ
സൂര്യദേവൻ.....

മെസ്സിക്ക്‌...

തേൻ കടന്നൽക്കൂട്ടിലേക്ക്‌
നീയൊരു മഴത്തുള്ളി
പോലെ കടന്നു കയറി..
വലക്കണ്ണികളുടെ നിതാന്ത ദാഹം
തീർക്കാൻ....

മഷെരാനോക്ക്‌..

ഇന്നു നീ നിന്റെ വിധിയെ
ടാക്കിൾ ചെയ്തു...

( റോബ്ബന്റെ ഗോൾ ശ്രമം തടഞ്ഞതിനെക്കുറിച്ച്‌.. )

നീ എന്നിലേക്കൊഴുകാൻ
ഞാൻ കടലിനെപ്പോലെ
എന്റെ ആഴങ്ങൾ തിരഞ്ഞു....

നിനക്കു നേരെ ഞാൻ
വലിച്ചെറിഞ്ഞ
വാക്കുകളെല്ലാം
സെൽഫ്‌ ഗോൾ...

മഴവില്ലിലെ രണ്ടു വർണ്ണ-
രാജികളെപ്പോൽ നാം
ഒരു ചുംബനത്താൽ
അതിരുകളില്ലാതെ ഒന്നായ്‌...

മേഘം ആകാശത്തോട്‌
പറഞ്ഞു തുടങ്ങിയ
കഥയുടെ അവസാനം
കടലാണ്‌ കേട്ടത്‌.....

സ്വർഗ്ഗത്തിൽ നിന്നു
വീഞ്ഞിന്റെ തുള്ളികൾ
മുന്തിരി വള്ളികളിൽ
പെയ്തിറങ്ങും പോൽ,
നിന്റെ മിഴികൾ എന്റെ
ഹൃദയത്തിൽ
പ്രണയത്തിന്റെ ആലിപ്പഴ-
വർഷം തീർക്കുന്നു....

കടലിന്റെ ഇരമ്പം..
കാറ്റിന്റെ ഇരമ്പം..
കയ്യിൽ കൈചേർത്ത്‌
നടക്കുമ്പോൾ, ഒരു
ഹൃദയത്തിന്റെ ഇരമ്പം...

Tuesday, 6 January 2015

നീ, ഞാൻ, പൂമരങ്ങളുടെ നിഴൽ
സിമന്റു ബെഞ്ചിന്റെ തണുപ്പ്‌
അനന്തതയിലേക്ക്‌ നീട്ടിയ കണ്ണുകൾ,
ആത്മാവുകളെ കോർക്കുന്ന വിരലുകൾ..
നമ്മുടെ ഭാഷ വാക്കുകളിൽ നിന്ന്
മൗനം തട്ടിയെടുക്കുന്നു...

Thursday, 1 January 2015

ഈ കാറ്റും മരങ്ങളും പറകയാൽ
ഞാനൊരു പാട്ടു പാടാം..
ഇന്നലെ രാവിൽ
ഞാനീ ആകാശത്തിൽ
മറന്നിട്ടൊരമ്പിളി
കാണാതെ പോയി..
മറന്നതിനാൽ ഞാൻ
തെറ്റുകാരൻ, എങ്കിലും
തിരയുമതിനെ ഞാൻ നാളെയും,
ഈ കാറ്റും മരങ്ങളും പറകയാൽ.....

നിരാശയിൽ നെഞ്ചു
കീറിയവൻ, കാമുകൻ
നിശ്ചയ ദാർഢ്യത്തിൽ
നെഞ്ചു കീറിയവൻ
രക്തസാക്ഷി.....

രാവിലിരുന്നാരുടെ വിരലുകൾ
തുറന്നു വെയ്ക്കുന്നു പുലരി-
യിലേക്കീ താമര മൊട്ടുകൾ..

ആകാശത്തേക്ക്‌ തുറക്കാൻ
വെമ്പുന്ന ഹൃദയവുമായ്‌
താമര താഴേ പടർന്നു....

എന്റെ കവിതകൾ
കാട്ടുപൂക്കളാണ്‌
അവ ഹൃദയത്തിനുള്ളിൽ
അരുവിയുടെ ഗന്ധവും,
തേൻ മെഴുകിന്റെ
മധുരവും സൂക്ഷിക്കുന്നു...

കാറ്റിനെതിരെ അണ
കെട്ടാനെന്ന പോലെ
നമ്മൾ കൈകൾ
ചേർത്ത്‌ നടന്നു...