ഇത്തിരി സ്വപ്നവും
ഒത്തിരി സ്വപ്നഭംഗങ്ങളും
മിടിക്കുന്ന മാന്ത്രികച്ചെപ്പ്...
കോമാ സ്റ്റേജിൽ കിടന്നിരുന്ന
എന്റെ പ്രണയം എണീറ്റ് വന്ന്
എന്റെ ഹൃദയത്തിൽ ചുരണ്ടുന്നു...
അതിനെ ഞാൻ മറവി
ത്താഴിട്ടു പൂട്ടി...
സാരമില്ല നിനക്ക് ഞനൊരു
ദയാ വധം ശരിപ്പെടുത്താം..
നിൻ കവിളിലേക്കിരച്ചെത്തുന്ന
രക്തശോഭക്ക്, പൊട്ടു തൊട്ട
സാന്ധ്യാകാശം പശ്ചാത്തലമേകുമ്പോൾ
തുമ്പപ്പൂവിൻ നിറമുള്ള
വസ്ത്രാഞ്ചലത്തിനു ഞൊറിയിട്ട്
കാറ്റ് മാലാഖച്ചിറക് നൽകുമ്പോൾ
കാലടികളിൽ തരിച്ച് നിൽക്കുന്ന
മണൽത്തരികളുടെ പുളകം
തിരമാലകൾ കവർന്ന് പോകുമ്പോൾ..
തെങ്ങിൻ തലപ്പുകളിൽ
ചേക്കേറിയ പക്ഷികൾ
നിന്റെ ചുണ്ടിലെ പാട്ടു
കവരുവാൻ ചിറകു തേടുന്നു..
ഈ കാറ്റും കടലും
ആകാശവും എന്റെ ഹൃദയത്തിനുള്ളിൽ തടവിലാകുന്നു..
എന്റെ നിമിഷങ്ങളിൽ യുഗങ്ങൾ
കടന്നു പോകുന്നു...
എന്റെ ചുണ്ടിലെ ചോരത്തുള്ളി
നിന്റെ ചുണ്ടിലെ മുറിവിനോട്
നിന്റെ ഹൃദയത്തിലേക്കുള്ള
വഴി ചോദിക്കും... .
പ്രണയത്തിന്റെ രക്ത
സാക്ഷിയുടെ ദിനത്തിൽ
ഞാനവൾക്കൊരു ചുവന്ന
പനീർപ്പൂവ് കൊടുത്തു...
വരുന്ന വർഷങ്ങളിൽ കാമുകന്മാർ
പ്രണയത്തിന്റെ രണ്ട്
രക്തസാക്ഷികൾക്കായ്
പനിനീർപ്പൂക്കൾ കൊടുക്കും..
ചെമ്പകമരത്തിന്റെ ചില്ലയിൽ
നിന്നുണർന്ന സുഗന്ധത്തിന്റെ
ഒരിതളാണ് നീ...
നക്ഷത്രത്തിന്റെ കണ്ണിൽ
നിന്നടർന്ന് വീണ
നിലാവിന്റെ തുള്ളിയിലെ
തണുപ്പാണു നീ
മേഘമലയിലെ ചുര-
മിറങ്ങി വരുന്ന ചന്ദ്രന്റെ
കണ്ണിലെ ചുവപ്പാണു നീ..
സ്വർഗ്ഗത്തേക്കാൾ മനോഹരമായ
ഒരു നരകവും കൊണ്ട്
ഭൂമിയിൽ വന്ന ഒരു
മാലാഖക്കുഞ്ഞാണ് നീ..
മൗനം പാടുന്ന വഴിത്താരയിൽ
കാറ്റ് തൂങ്ങി മരിച്ച
മരച്ചില്ലകൾക്കു കീഴിൽ,
വിതുമ്പലടക്കുന്ന കാലടി
ശബ്ദങ്ങൾക്ക് മുകളിലൂടെ
ഞാൻ നടന്നു...
അന്നൊരു അരുവിക്കരയിൽ
എന്റെ കയ്യിൽ ചേർത്ത നിൻ
വിരൽത്തുമ്പ് പോലെ
ഘനീഭവിച്ച ഹൃദയം..
അന്നു നനുത്ത മുടിയിലൂർന്ന
നീർത്തുള്ളി ഇന്നു കാൽ
വിരലിനെ ഉപ്പു രുചിപ്പിക്കുന്നു..
ഞാൻ വീഴുകയാണ് ആകാശത്തിന്റെ
അനന്തതയിലേക്ക്...
ഞാൻ മടങ്ങുകയാണ് കടലിന്റെ
അഗാധതയിലേക്ക്..
വിട തരൂ, ഇനി വേണ്ട മിഴിനീർ..
മൗനത്തിന്റെ സ്വന്തമായ ചുണ്ടുകൾ
ശബ്ദം തേടി പോകേണ്ട..
ഇനി ഞാൻ പോകുന്നു, എന്റേതു
മാത്രമായ നിന്റെ ഓർമ്മകളും കൊണ്ട്...
സൂര്യനെ പൊതിയാൻ
ഇരുളിന്റെ തുണിക്കീറു
തന്ന നിശാദേവതേ
നിനക്കു നന്ദി
ഇരുളിന്റെ പുതപ്പിൽ
നക്ഷത്രങ്ങളെ തുന്നി
വച്ച മാലാഖമാരേ
നിങ്ങൾക്ക് നന്ദി
ഉറങ്ങാൻ കൺപീലി
ക്കടിയിൽ നിശബ്ദതയുടെ
താരാട്ടു മൂളും നിദ്രാ
ദേവതേ നിനക്കും നന്ദി..
എഴുതി വെക്കാം നിലാവിന്റെ
തൂവലിൽ മുക്കി നിന്റെ
ഹൃദയത്തിലും ഒരു
നന്ദി വാക്ക്, ആമ്പൽ
പൂവേ ഈ ചന്ദ്രൻ
മറ്റൊരു സൂര്യന്
വഴി മാറും വരേക്കെങ്കിലും..
മഴ മാറിയൊരു മാനം മനം നിറക്കും
കണ്ണു നീരു കരഞ്ഞു തീർത്ത
വെള്ളി മേഘങ്ങൾ മാനത്ത്
മാലാഖച്ചിറകു വരയ്ക്കും..
ഇന്നലെ സൂര്യൻ കടലിൽ മുങ്ങി
മരിച്ചിട്ടില്ല, പ്രതീക്ഷയുടെ കാറ്റിൽ
കരയ്ക്കു കയറി വന്ന് ആകാശത്തിന്റെ
ഇരുണ്ട കവിളിൽ നുള്ളി ചുവപ്പിക്കും..
പിന്നെ പറയും, നിന്നെ പിരിയുമ്പോഴാണു
'പ്രണയം' ഞാനറിയുന്നത്..
രാത്രിയിൽ ഞാനറിയുന്ന
ആ പ്രണയമാണ്/ വിരഹമാണ്
പകലിൽ എന്നെ ആളിക്കത്തിക്കുന്നത്...
നിശാ ദേവ തേ ഇരുളാം നിൻ
ഈറൻ മുടിക്കിടയിലും
ഞാൻ വിയർക്കുന്നു.
എന്റെ ദാഹം പൂത്തു കിനാവിന്റെ
വള്ളികളായി നിന്നിൽ പടരുന്നു.
നിന്റെ നെഞ്ചിലെ നിലാവ് ചുരത്താൻ
ചുണ്ടിലില്ല ഒരു പാട്ടും, കണ്ണിലോ
കരളിലെരിയുന്ന കനലിന്റെ കെടാറായ ഒരു തുണ്ടു മാത്രം..
നിന്റെ മുടിയിൽ അണിഞ്ഞ
നക്ഷത്ര വൈഡൂര്യം
മേഘം കവർന്നുവോ ?
എന്റെ നെഞ്ചിലെ കനൽതരാം
മൂക്കുത്തിയിൽ പവിഴമാക്കുവാൻ.