Monday, 1 December 2014

കാടും വെയിലുമെന്ന പോലെ
നീയും ഞാനും,
പരസ്പരം ഹൃദയത്തിൽ
നിറഞ്ഞ്‌....

വിരൽ മുറിഞ്ഞ ഞാൻ
മുന്നിൽ വീണക്കമ്പികൾ
ചിറകൊടിഞ്ഞ ഞാൻ
മുകളിൽ നീലാകാശം
നീയില്ലാതെ ഞാൻ
മുന്നിൽ ജീവിതം...

എന്റെ കവിതകളാകാശ
മേഘങ്ങൾക്കൊപ്പം
പൊഴിയാനൊരു
തണുത്ത വിരലിന്റെ
സ്പർശം കാത്തു കിടന്നു...

മൗനത്തിന്‌ പാടാനറിയുമെന്ന്
ഞാനറിഞ്ഞത്‌ നിന്റെ
കണ്ണിലൂടെയാണ്‌…

നീ ഒരു പുഞ്ചിരി,
ഞാൻ മഴ നനഞ്ഞ മണ്ണ്‌…

രാത്രി മുഴുവൻ മഴ
നിന്നെക്കുറിച്ച്‌
പാടിക്കൊണ്ടേയിരുന്നു....

ഞാനീ തിരകൾ
എണ്ണിക്കൊണ്ടിരുന്നു,
നീ എന്റെ കയ്യിലെ
വിരലുകളും..
സന്ധ്യയാവോളം....

ഞാൻ, നീയാകുന്ന
കവിതയുടെ
വെറും വിവർത്തകൻ..

Sunday, 30 November 2014

മഴത്തുമ്പിൽ നിന്നില-
ത്തുള്ളിയിലേക്കുള്ള നേരം
നിന്നിലേക്ക്‌ ഞാൻ
കൊതിക്കുന്ന ദൂരം..
എങ്കിലും നീയെനി-
ക്കാകാശ താരം...

നീ മഞ്ഞിന്റെ തണുപ്പ്‌,
മൗനത്തിന്റെ ആഴം
മഴക്കാറു പോലെയല്ലാത്ത
കടൽ പോലെ തെളിഞ്ഞ മൗനം..
കാറ്റിനെ കണ്ടില്ലെന്ന് നടിച്ച്‌ പാറുന്ന
തൂവൽ പോലെ നിന്റെ മിഴികൾ
എന്നിൽ നിന്ന് തെന്നി മാറിക്കൊണ്ടിരുന്നു..
ഞാൻ നിന്റെ ഒരു നോട്ടത്തിനായ്‌
കൊതിച്ചു- അതെന്നിലേക്ക്‌
വരില്ലെന്നറിഞ്ഞിട്ടും- ഒരേ സമയം
ഞാനതിനെ ഭയന്നു...
നീ മഞ്ഞിന്റെ തണുപ്പ്‌,
മൗനത്തിന്റെ ആഴം....

മരുന്ന്

മറവി മരുന്നെന്നറിഞ്ഞതിനാൽ
കഴിക്കാൻ മടിച്ചു...

പൂമരം പോലെ നീ
മുന്നിൽ നിന്നപ്പോൾ
എന്റെ ഹൃദയം ഒരു
മരംകൊത്തിയെപ്പോൽ
തുടിച്ചു....

Tuesday, 4 November 2014

മഴവില്ലിനേക്കാൾ മനോഹരമായ
ആകാശത്തിനു കീഴിൽ
മാലാഖയേക്കാൾ മനോഹരിയായ്‌
നീയെന്നരികിൽ..
സൂര്യൻ എന്റെ ചായകോപ്പയിൽ
സന്ധ്യ ചാലിക്കുമ്പോൾ
നീയും, ഞാനുമീ ചുവപ്പിലലിയുന്നു...

Friday, 31 October 2014

ദൈവം മുന്തിരി സൃഷ്ടിച്ചു
തന്റെ രക്തം അതിൽ പകർന്നു..
മനുഷ്യൻ തന്റെ ഹൃദയരക്തം
സ്വന്തം അധരങ്ങളിലേക്കും..

Thursday, 30 October 2014

നമ്മുടെ ഹൃദയങ്ങൾ തമ്മിൽ
ദൂരമില്ലാതാകുമ്പോൾ
നമുക്കിടയിൽ
ഒരു ചുംബനത്തിന്റെ ദൂരം...

Wednesday, 22 October 2014

മരുഭൂമിയെപ്പോലെയും,
കടലിനെപ്പോലെയും ഞാൻ
മഴയ്ക്ക്‌ കൊതിച്ചു..

ഞാനാകുന്ന മരുഭൂമിക്കു
മുകളിൽ നീ മൗനമേഘങ്ങൾ
മനസ്സിൽ സൂക്ഷിച്ചു...

Tuesday, 21 October 2014

നിന്റെ മനസ്സിലേക്ക്‌
നയിക്കും ഞാനൊരു
വാൾസ്ട്രീറ്റ്‌ സമരം..

ചന്ദ്രന്റെ കണ്ണിൽ ഭൂമി-
യിരുളിന്റെ കണ്ണാടി നോക്കി..

വെയിലിൽ നിന്നൊരു
മഴവില്ല് കടം വാങ്ങാൻ
ശലഭം ചിറകു വിരിച്ചിരുന്നു...

വെയിൽച്ചിറകും, കണ്ണിലടിക്കുന്ന
കൊടുങ്കാറ്റുമായ്‌ നീ അന്നു
വന്നപ്പോൾ, എന്റെ ഉള്ളിൽ
ഒരിക്കലും തോരില്ലെന്നു
കരുതിയ ഒരു മഴ പെയ്യുന്നുണ്ടായിരുന്നു...

Saturday, 11 October 2014

നീയില്ലാതെ ഞാനൊരു
ഞായറിനെപ്പോലെ വിജനമായി..

Friday, 8 August 2014

നീ മറന്നിട്ടു പോയ
മൗനത്തിന്
നീ വരുവോളം
കാവൽ ഞാൻ...
ഞാനെന്റെ വരപ്പെൻസിലുമായ് വരും
തെരുവുകളിൽ
ചുമരുകളിൽ
നിലവിളികൾ കോറിയിടും..
ഞാനെന്റെ പടപ്പാട്ടുകളുമായ് വരും
കണ്ണുകളിൽ
ഹൃദയങ്ങളിൽ
കനലുകൾ കോരിയിടും..
ഞാനൊരു പിടി പൂക്കളുമായ്‌ വരും
മരിച്ചവരുടെ
കുഴിമാടങ്ങളിൽ
രക്തത്താൽ ചുവന്ന പൂക്കൾ വിതറും..
ഞാനെന്റെ ചോരയൊലിക്കുന്ന മുഖവുമായ് വരും
ശത്രുവിന്റെ
സ്വപ്നത്തിൽ
ഭയത്തിന്റെ വിത്തുകൾ ചിതറും..

ഞാനെന്റെ വരപ്പെൻസിലുമായ് വരും
എന്റെ നഗരത്തിൽ
എല്ലാവരും
മരിച്ചവരാകയാൽ
മരിച്ചവരുടെ പട്ടികയിൽ എന്റെ പേരെഴുതും...
എന്റെ പ്രണയം, നിന്റെ
അവകാശമാണെങ്കിൽ
വന്നെടുത്തു കൊള്ളൂ...

ഒരു പകുതി ചന്ദ്രനും
ഒരു മുഴുവൻ രാത്രിയും
നിന്റെ മിഴികളിൽ,
ഇനിയും മുഴുവനാകാത്ത
ഒരു കവിതയും...

Friday, 1 August 2014

പത്തൊമ്പതു ശവങ്ങളായി
ഒരു കുടുംബം
ഭൂമിക്കടിയിലേക്ക്
ഉറങ്ങാൻ പോയി...
മഴയമ്പുകളെയ്യാൻ
മഞ്ഞിൻ കണങ്ങളുടെ ദൈവം
മാനത്ത് മനോഹരമായൊരു
വില്ലു കുലച്ചു...
മലരമ്പുകളുടെ ദൈവം
നിന്റെ പുരികത്തിലും....
എന്റെ നക്ഷത്രങ്ങളെ
ഇരുളിൽ തനിച്ചു വിടാൻ
കഴിയാത്തതിനാൽ
ഈ രാത്രി ഞാൻ
ആകാശത്തിന്റെ
കീഴിലുറങ്ങും....

Monday, 7 July 2014

എന്റെ തൂവാലയിൽ നീ
തുന്നി വെച്ച മേഘമൽഹാർ
മിഴികളിൽ പെയ്യുന്നു...
ഓരോ ചെടിയും ചിറകുവീശി
കുതിച്ചുയരുന്നത്, വിത്തിൽ
നിന്നാകാശത്തിലേക്ക്
പറക്കാനാണ്‌...
നിഴലുകളെ നിങ്ങളീശ്വരന്മാർ
നിറങ്ങൾ നോക്കായ്കയാൽ...
പാടാത്ത പാട്ടുകൾ പോലെ
മനോഹരം നിന്റെ പ്രണയം..

സർഗാത്മകത

 ഒരു വലിയ കഥ
ചുരുക്കിപ്പറഞ്ഞതൊരു
കവിത...
തുന്നി വെയ്ക്കുക എൻ  ജാലകങ്ങളിൽ
ഏകാന്ത നക്ഷത്രങ്ങൾ ...
നിന്നിൽ നിന്നെന്നിലേക്കുള്ള
നിശബ്ദ ദൂരങ്ങൾ...

Friday, 27 June 2014

നീ തിരിച്ചു വരും എന്നെ-
നിക്കുറപ്പുണ്ടായിരുന്നു...

എന്റെ മഴക്കാലമേ...
ജൂണ്‍ മഴയിലും 
ഈ കുടയിലും 
നീയൊരു 
മെയ് മാസച്ചൂട് ...
ഞാൻ മഴമേഘം
നീ മിന്നൽ...
നമുക്ക് മുന്നിൽ
മയിൽപ്പീലിയീ
ജൂണ്‍ മഴ...
ആകാശത്തിലേക്ക് വേരുകളാഴ്ത്തി
ഒരുണങ്ങിയ മരം നിൽക്കുന്നു...
തല തിരിഞ്ഞവന്റെ കവിത
തല കുത്തി നിന്നു വായിക്കണം...
മാർച്ചിന്റെ മെയ്യിലേക്ക്, ജൂണൊരു
മഴയായ് പെയ്തു...
ഈ മഴയിൽ എല്ലാം ഒലിച്ചു പോയി..
ബാക്കിയാവുന്നത് നീയും, ഞാനും മാത്രം...
പാതി പെയ്ത മഴ
അന്നു നീ മുഴുവനാക്കാതെ
പോയ പാട്ടിനെ
ഓർമിപ്പിച്ചു...
എനിക്കൊരു കവിത എഴുതണമെന്നു 
തോന്നുന്നു....
വില്ലു പോലെ വളഞ്ഞ നിന്റെ 
പുരികങ്ങളെക്കുറിച്ച്..
എനിക്കൊരു കവിത എഴുതണമെന്നു 
തോന്നുന്നു....
നരകത്തിനും, സ്വർഗത്തിനും അതിരിടുന്ന 
ഈ മിഴികളെക്കുറിച്ച്...
എനിക്കൊരു കവിത എഴുതണമെന്നു 
തോന്നുന്നു....
ഏകാന്തമായ ഈ ഭൂമിയിൽ നിന്ന് 
നക്ഷത്രങ്ങളിലേക്ക് തുറന്നിട്ട 
ആകാശത്തെക്കുറിച്ച്..
എനിക്കൊരു കവിത എഴുതണമെന്നു 
തോന്നുന്നു....
നിന്നെക്കുറിച്ച് മനസ്സിൽക്കുറിച്ച 
കവിതകളെക്കുറിച്ച്..
എനിക്കൊരു കവിത എഴുതണമെന്നു 
തോന്നുന്നു....
എന്റെ പ്രണയത്തെക്കുറിച്ച്...

എനിക്ക് എന്റെ കവിതയിലൂടെ 
പറയുവാൻ  തോന്നുന്നു,
ഒരിക്കലും എഴുതപ്പെടാൻ പോകാത്ത 
എന്റെ കവിതകളെയും, കാൽ-
പാടുകളെയും കുറിച്ച്..
എന്നിൽ നിന്ന് നിന്നിലെക്കൊരു
കടൽപ്പാലത്തിന്റെ ദൂരം
നമ്മുടെ ഹൃദയങ്ങൾ തമ്മിൽ
ഒരു കടലിന്റെയും...
നിന്റെ മൂക്കിൻതുമ്പിലിരുന്നൊരു
നക്ഷത്രമെന്നെ മോഹിപ്പിക്കുന്നു...
ഒരു ഗ്രഹമാകുവാൻ....
ഇന്നീ ഏകാന്തതയ്ക്കു പോലും
മഴത്തുള്ളികൾ കൂട്ടുണ്ട്...
ആദ്യം...
പാളങ്ങളിലൂടെ കുതിച്ചു പാഞ്ഞ
മനസ്സിന്റെ ചങ്ങല വലിച്ചു...
പിന്നെ..
എന്റെ ഹൃദയത്തിന്റെ ഇത്തിരി-
മാധുര്യം കവർന്നെടുത്തു...
എന്റെ പ്രതീക്ഷയുടെ ഒടുവിലെ
അഗ്നിയും മോഷ്ടിച്ചു...
ഇനി..
എന്റെ പാട്ടുകളും, പ്രതിഷേധവും ബാക്കി...

Thursday, 12 June 2014

ചാറ്റ്

നിന്റെ വിരലിൽ നിന്ന്
മഴച്ചാറലായി അക്ഷരങ്ങൾ
എന്റെ
നെഞ്ചിലേക്ക്...
എന്റെ ഹൃദയത്തിൽ നിന്ന്
പുതുമണ്ണിന്റെ മണം
നിന്നിലേക്ക്‌....

Wednesday, 14 May 2014

നിന്റെ കാവൽ മാലാഖമാരോട്
ഒന്നു കണ്ണടയ്ക്കാൻ പറയൂ,
ഈ ചെകുത്താൻ പ്രണയത്തിന്റെ
വിഷം കുടിച്ച് മരിച്ചോട്ടെ...
എന്റെ നിമിഷങ്ങളെ യുഗങ്ങളാക്കി നീ
മൗനത്തിന്റെ മറയ്ക്ക് പുറകിലൊളിച്ചോളൂ...

ഹൃദയത്തിൽ നിന്നൊരു ചാലു കീറി
വെളുത്ത പുഷ്പത്തെ ചുവപ്പിച്ച
ആണ്‍കിളിയുടെ നെഞ്ചിലെ പാട്ടും
പ്രണയം പുരണ്ട ഒരു തൂവലുമായി
ഞാനിവിടെ കാത്തു നില്ക്കും...
കുളത്തിന്റെ പൊട്ടിയ വക്കിൽ,
നനുത്ത ചാറ്റൽ മഴയിൽ
പൂത്ത കൈതയുടെ ചോട്ടിൽ
ഒരു ഖവ്വാലിയും, ഒരു കവിൾ
പുകയുമാണെനിക്ക് കവിത

മാറ്റാനാവാത്ത മനോഹരമായൊരു
ദുശ്ശീലം....
മുൻവിധികളില്ലാത്ത ജീവിതം
മുറിവുകളെ ഭയക്കാത്ത ജീവിതം
ഇതു വരെ കണ്ട അനേകം
കണ്ണുകളിൽ ഞാൻ നിന്നെ
തിരയുകയായിരുന്നു...
ഒടുവിൽ നിന്റെ കണ്ണുകളിൽ
നിന്നെ ഞാൻ കണ്ടെത്തി...

പ്രണയി

നിന്നെ ഓർക്കാതിരിക്കുമ്പോഴാണ്‌
ഞാൻ ഞാനാകുന്നത്‌ ...
നിന്നെ ഓർക്കുമ്പോൾ,...
ഞാൻ വെറും പ്രണയി...

ഒറ്റക്കവിത

ഉറക്കം:
       സ്വപ്നത്തിലേക്കുള്ള നടവഴി
സ്വപ്നം:
       വീണു കിട്ടിയ മാമ്പഴം
പ്രണയം:
       അണ്ണാൻ കാരിയ സ്വപ്നം

വാമനൻ

നിന്റെ ഭൂമിയും ആകാശവും
ചുംബനത്താൽ അളന്നെടുക്കാൻ
വന്നവൻ ഞാൻ...
ഒരു കാറ്റും കുഞ്ഞുപൂവും പ്രണയിച്ചു
കാറ്റു പൂവിന്റെ ഹൃദയത്തിലലിഞ്ഞു...
നീ മുന്തിരി വള്ളി
തളിരിട്ട്‌, പൂവിട്ട്, എന്റെ
നെഞ്ചിൽ പടർന്ന്
ചുണ്ടിലെ മധുരത്താലെന്റെ
ഹൃദയത്തിൽ വീഞ്ഞു നിറച്ചവൾ...

കാമുകി

കതിരിടാത്ത പാടത്ത്,പണ്ടു
പതിര് പാകിയവൾ...

അന്ത്യനാളിൽ

മഴയെപ്പോലെ ഞാൻ
പെയ്തതിനും, പെയ്യാതിരുന്നതിനും
പഴി കേട്ടു.....

Monday, 31 March 2014

കാമുകന്മാരുടെ ദിവസം

ഇനിയും ഒരേപ്രിൽ ഒന്ന് വരും
കാമുകന്മാരുടെ ദിവസം .....
എനിക്കൊരു ഹൃദയമുണ്ടെന്നു
നിനക്ക് തോന്നുന്നുവെങ്കിൽ
സംശയിച്ചോളൂ.. നീ വളരെ
അടുത്ത് നിന്നാണെന്നെ
നോക്കുന്നതെന്ന്...

പ്രണയം

എനിക്ക് നിന്റെ ഹൃദയത്തിലേക്ക്
നോക്കണമെന്ന് തോന്നി..
ആഭാസൻ! നീ പറഞ്ഞു...
വിദൂരതയിലേക്ക് മുഖം തിരിച്ചു ഞാൻ
തൊട്ടാവാടി, പിണങ്ങിയോ ?
കോപത്തോടെ ഞാൻ
നിന്നിലേക്ക്‌ തിരിഞ്ഞു...
നീ നിന്റെ തണുത്ത ചുണ്ടിനാൽ
എന്റെ ഹൃദയം തണുപ്പിച്ചു...
വിണ്ണിൽ നിന്നൊരു താരകും
വാർന്നു വീണു, നിന്റെ
കണ്ണിലിരുന്നെന്നെ
മോഹിപ്പിക്കുന്നു....
എന്നും വരുമോ അവളീ വഴി ?
ആദ്യമായ് ഞാനൊരു ഞായറിനെ ശപിച്ചു...
ഇന്നലെ കണ്ട പുഞ്ചിരി-
യിന്നു വന്നീല, എങ്കിലും
എന്റെ ബസ്‌ കൃത്യ
സമയത്തിനെത്തി....

ഡോക്ടർ

ഇടനിലക്കാരില്ലാതെ എനിക്ക്
നിന്റെ ഹൃദയത്തിന്റെ
ശബ്ദം കേൾക്കണം..
ഉറക്കമൊഴിച്ച് ഞാൻ കാത്തിരുന്ന
സ്വപ്നമായിരുന്നു നീ...

കാമുകി

എന്റെ കവിതകളുടെ അവകാശി...

Thursday, 27 March 2014

ചിറകു വച്ച പുഴുക്കളാണ് ശലഭങ്ങൾ
ചിറകു പോയ മാലാഖമാരാണ് മനുഷ്യർ..
എരിഞ്ഞു നീറാൻ തുടങ്ങിയപ്പോഴാണ്
എന്റെ ഹൃദയത്തിൽ നീ പടർത്തിയ
കാട്ടുതീ ഞാനറിയുന്നത്...
ഉരുകുന്ന ചൂടിൽ എനിക്ക്
വേണ്ടി തൂകിയ വിയർപ്പിന്റെ
പേരാണ് - അച്ഛൻ...
വീണ്ടും, വീണ്ടും ഒരേ
പാട്ട് പാടുന്നതും, ഒരേ
പേരു പറയുന്നതും
ഇഷ്ടക്കൂടുതൽ കൊണ്ടാണ്...
നീ ഹൃദയത്തിലും, കണ്ണിലും
സൂക്ഷിച്ച കലാപത്തെയാണ്
ഞാൻ പ്രണയിച്ചത് ...
കണിക്കൊന്നകൾ കാവൽ നിന്ന
സ്വപ്നത്തിന്റെ തണലിലാണ്
ആദ്യമായ്, നിന്റെ ചുണ്ടിലെ
തണുപ്പിൽ ഞാനെന്ന വേനൽ
വസന്തമായത് ....
ഞാൻ നീട്ടീ കുഞ്ഞുപൂ
നീ നിന്ന് പുഞ്ചിരിപ്പൂ
എന്റെ മുൻപിൽ രണ്ടു പൂ-
വൊന്നിൻ കവിളിൽ നുണക്കുഴിപ്പൂ..

Sunday, 16 March 2014

മറക്കുമോ ?

മറക്കുമോ നീ...
ഞാൻ പാടിയ പാട്ടുകളും, നിന്റെ
മുഖം ഏറ്റവും മനോഹരമായി
പ്രതിബിംബിച്ച കണ്ണുകളുടെ ആഴവും...
ആ മഴയും, ഒരു കുടയും
നിലാവ് പൊതിഞ്ഞ കിനാവുകളും
ശലഭങ്ങൾ പറന്ന പകലുകളും
നക്ഷത്രങ്ങളും, നക്ഷത്രങ്ങളോളം
സ്വപ്നങ്ങളും.....?
ഇരുളിൽ ഒരു ഒറ്റനക്ഷത്രമായ്‌ ഞാൻ
കാത്തിരിക്കുന്നു...നിന്റെ മിഴികളിൽ
പ്രതിബിംബിച്ച് ഇരട്ടിയാകുവാൻ....
നമുക്ക് ഈ ലോകം വീതിച്ചെടുക്കാം ..
എനിക്ക് ആകാശം, നിനക്ക് ഭൂമി
നിന്റെ ഭൂമിയിൽ കടലുകൾ ആർത്തലയ്ക്കും
എന്റെ ആകാശത്തിൽ കാറ്റുകളും..
എന്റെ ആകാശത്തിൽ വണ്ടുകളും
പറവകളും പാറി നടക്കും
എങ്കിലും അവയ്ക്ക് പറന്നിരിക്കാനും
തേൻ നുകരാനും, നിന്റെ ഭൂമിയിലെ
മരച്ചില്ലകളും, പൂന്തോപ്പുകളും വേണം...
പ്രണയത്തിന് സ്തോത്രമെഴുതിയ
കവിക്ക്‌, കരളിൽ നിന്നൊരു കാട്ടുപൂവ് ...
കാമിനിക്ക്, ഹൃദയത്തിൽ നിന്നൊരു ചുംബനം...

ഷെയർ

ഒരു മരംകൊത്തിയുടെ
ഹൃദയത്തിന്റെ താളം,
തെങ്ങ് ഷെയർ ചെയ്തു.....

Saturday, 15 March 2014

മുകളിൽ , എന്റെ ആകാശം
നിന്റെ നക്ഷത്രങ്ങൾ...
ഇരവിൽ എന്റെ നിദ്ര
നിന്റെ കിനാവുകൾ....
മുറിവിൽ ഇത്തിരി തേൻ പുരട്ടാമോ
പൂവേ , നിന്റെ മുള്ളു കൊണ്ടെന്റെ
ഹൃദയം മുറിഞ്ഞു...
നീ ഒരു കണ്ണാടിയായിരുന്നു ,
എന്റെ ഹൃദയത്തിലെ
പ്രണയിക്കു നേരെ പിടിച്ച
കണ്ണാടി...
നിന്റെ കണ്ണുകളിൽ ഞാൻ
പ്രതിബിംബിച്ചു കണ്ടത്
എന്റെ ഹൃദയത്തിനുള്ളിലെ
നിന്നെയായിരുന്നു...
അതിനാൽ എന്റെ കവിതയിൽ
മാലാഖയും, ശലഭങ്ങളും
ചിറകടിച്ചു...
അതിനാൽ എന്റെ ഹൃദയത്തിൽ
ചെന്തീ പോലെ സൂര്യൻ വിടർന്നു ..
നീ പ്രണയവും, പ്രണയത്തിന്റെ
പ്രതിബിംബവും ആയിരുന്നു...

ഉടമ്പടി

ഞാൻ മുഴുവനായ് നിനക്കും,
നീ മുഴുവനായ് എനിക്കും
സ്വന്തമാകുന്ന ഒരുടമ്പടിയിൽ
നമുക്ക് ചുണ്ടുകളാൽ ഒപ്പു വെക്കാം...
നീ ചെറുതാണെങ്കിലെന്താ ? നിന്റെ
ശത്രുവിന്റെ കണ്ണിലൊരു കരടും,
പ്രണയിനിയുടെ ഹൃദയത്തിലൊരു തുള്ളി
കുളിരുമാവാൻ കഴിയുന്നുണ്ടല്ലോ..?

തർജ്ജമ

നെരൂദ തന്റെ കാമുകിയോട് പറഞ്ഞു-
വസന്തം ചെറി മരങ്ങളോട്‌ ചെയ്യുന്നത്
എനിക്ക് നിന്നോടൊത്തു ചെയ്യണം...

കേരളവർമയിലൊരു കാമുകൻ
അവന്റെ ക്ടാവിനോടു പറഞ്ഞു-
നമുക്ക് ആ മരത്തിന്റെ
ചോട്ടിലിരുന്നു പുഷ്പിക്കാം...
എന്ത് കൊണ്ട് പ്രണയവും വിപ്ലവവും
ഏവർക്കും  സ്വീകാര്യമായിരിക്കുന്നു  ?
ഒറ്റച്ചിറകുമായ് പറക്കുന്ന ഒരു പക്ഷിയെയും
കണ്ടിട്ടില്ല ഞാനിതു വരെ...
നീ ഏകാന്തതയുടെ ഒരു ദ്വീപ്‌..
ഞാനോ,നിനക്കു ചുറ്റും കര തീർക്കാനായ്‌
വറ്റിപ്പോയൊരു കടൽ....
പേരറിയാത്ത രണ്ടാകാശ
ഗോളങ്ങൾ പോലെ നിന്റെ കണ്ണുകൾ
എന്നെ വെയിലു വറ്റിയ
ശൂന്യതയിലേക്ക് ക്ഷണിച്ചു.....

Friday, 7 March 2014

സോളമന്റെ കവിതകളിൽ നുരഞ്ഞ
മുന്തിരിനീര് ആകാശത്തിന്റെ
ചുണ്ടിൽ പകർന്ന് വിട വാങ്ങിയ
രക്തസൂര്യൻ ...
ആകാശത്തിന്റെ ചില്ലയിൽ പൂത്ത
നക്ഷത്രത്തിൽ  നിന്ന് നക്ഷത്രത്തിലേക്ക്
തേൻ കുടിച്ച്  ചിറക് വീശി പായുന്ന
മദിച്ച മേഘങ്ങൾ ...
സന്ധ്യക്കപ്പുറത്ത് നിന്നൊരു പകലിന്റെ
പൊൻവെയിലാൽ കവിളിൽ സ്വർണ്ണം
പൂശിയ ചന്ദ്രന്റെ ചുണ്ടിൽ നിന്നു
പരന്നൊഴുകിയ നിലാവിന്റെ
പുഞ്ചിരി ...
മനസ്സിൽ നിന്ന് ആഗ്രഹങ്ങൾ  ആകാശ-
ത്തേക്ക് പറന്നുയർന്നു
വിളിച്ചു കൂവുന്നു....
"നിന്റെ ചില്ലയിൽ വസന്തമാകണമെനിക്ക്....."

Thursday, 6 March 2014


മാർച്ച്‌ മാസം
നീലാകാശം
നീ വരാൻ താമസം
നരകം എന്റെ മാനസം..

മാലാഖ

സന്ധ്യയുടെ ശോണിമ, നിലാവിൽ
ലയിപ്പിച്ച നിറമാണ്‌ നിന്റെ ചുണ്ടുകൾക്ക് ..
നീ അരികിൽ വരുമ്പോൾ ഞാനൊരു
മാലാഖയുടെ ചിറകടി കേട്ടിരുന്നു എന്നും..
നിന്റെ പിന്നിലെ ഒരു കാവൽ മാലാഖ-
യാണതെന്നു ഞാൻ കരുതി...
എങ്കിലും നിഴലുകൾക്കിടയിൽ നീയൊരു
പൂർണ്ണ ചന്ദ്രനെപ്പോൽ നിന്ന രാത്രിയിൽ
നിലാവിനെയും സന്ധ്യയും ഒന്നിച്ചു
രുചിക്കാൻ ഞാൻ തുനിഞ്ഞപ്പോൾ
കുതറി മാറുന്ന നിന്റെ തോളിൽ
ഞാൻ കണ്ടു, പിടയുന്ന രണ്ടു ചില്ലുചിറകുകൾ...
എന്നോടു വിട ചൊല്ലാതെ പകലു പോയ്‌
അരളി പൂത്ത പോൽ വന്ന
തരള സന്ധ്യയും പോയെന്റെ
കരളിന്റെ നിറമാർന്ന രജനിയും പോയ്‌
ഞാനിന്നേകനായ്‌ വന്മരബോധിച്ചുവട്ടിൽ
എന്റെ ഹൃദയ ഘടികാരത്തിന്റെ
ശബ്ദത്തിന് കാതോർത്തു കിടന്നു...

Wednesday, 5 March 2014

നമ്മൾ ഒന്നിച്ചൊരേ സമയം
കണ്ട സ്വപ്നമായിരുന്നു പ്രണയം..
പക്ഷെ നീ ആദ്യം ഉറക്കമുണർന്നു...
എഴുതി, യെഴുതി, യെഴുതി നീയെന്റെ
ഹൃദയ പുസ്തകം നിറക്കുമോ ?
എഴുതി തീർന്നിട്ടവസാനം
ആ പുസ്തകം എരിക്കുമോ ?
കാറ്റിനെ പുണർന്നു കിടക്കണ-
മാകാശമെന്റെ കണ്ണിൽ രണ്ടു
നക്ഷത്രങ്ങളെ പതിച്ചു നല്കണ-
മിരുട്ടിനാൽ എന്റെ ഹൃദയത്തിൽ
നിന്റെ പേരെഴുതിച്ചേർക്കണം..

നീയും നിന്റെ പ്രണയവും

നീയും നിന്റെ പ്രണയവും
എനിക്ക് തന്നത് -
ഇടം കയ്യിലൊരു മുറിവും
ഇരുന്നൂറ് കവിതകളും
ഇരൂട്ടിന്റെ നിറമുള്ള
രണ്ടു തുള്ളി രക്തവും....

Sunday, 23 February 2014

എന്നെ ഞാൻ നിന്നിൽ നഷ്ടപ്പെടുത്തി...
ഇനി തിരിച്ചു വരവ് അസാധ്യമാണ്,
വീണ്ടെടുപ്പും....
ലൈബ്രറിക്ക് പുറത്ത് മഴയാണ്
ഒരു കവിതാ പുസ്തകം നിവർത്താം..
നമുക്ക് ചുറ്റുമുള്ള മഴ തോരുമെന്നു
തോന്നുന്നില്ല... നിന്റെ കണ്ണിലാണെങ്കിൽ
കവിതയുടെ കാട്ടുതീ തന്നെയുണ്ട്‌...

Tuesday, 18 February 2014

ഈ വലിച്ചു വിടുന്ന പുകച്ചുരുളുകൾക്ക്
എന്റെ രക്തത്തിന്റെ ഗന്ധമുണ്ട്
എന്റെ ചങ്കിൽ നിന്ന് ഹൃദയത്തിലൂടെ
ധമനികളിലേക്ക് പ്രവഹിക്കുന്ന
രക്തത്തിന് ചാമ്പലായ സ്വപ്നങ്ങളുടെ
പുകമണം ഉണ്ട്......

അസൂയ

നിന്റെ കണ്ണിലെ മഴവില്ല് മാനത്ത്
പ്രതിബിംബിക്കുമ്പോൾ
നിന്നെ ചുംബിക്കുവാൻ മഴത്തുള്ളികൾ
മൽസരിച്ചെത്തുമ്പോൾ
എന്റെ അസൂയയോളം വലിയ ഒരു കുട
കിട്ടിയിരുന്നെങ്കിൽ...
ഈ ഭൂമിയെത്തന്നെ മൂടിയേനെ ഞാൻ....
ഒരു കുഞ്ഞു പൂവ് വിരിയിച്ച്
വരുമെന്നു കൊതിപ്പിച്ചൂ വസന്തം..
ഒരു കാർമേഘത്തിന്റെ നിഴലു കാട്ടി
ദാഹമുണർത്തീ ആകാശം...
മടുത്തു ഞാനിനി കൊടും
വെയിലിനെയും, നശിച്ച
കാറ്റിനെയും സ്നേഹിക്കും..
മരുഭൂമി സ്വപ്നം കാണാൻ
ആരുടെയും അനുവാദം വേണ്ടല്ലോ??

Friday, 7 February 2014

പൊയ്കയിൽ മുഖം നോക്കിയ
നിലാവിന്റെ പുഞ്ചിരി, ആമ്പൽ
പൂവായി വിരിഞ്ഞു..
പൂവിന്റെ കവിളിൽ നഖചിത്രം
തീർത്ത വണ്ടിന്റെ ചുണ്ടിൽ
തേൻതുള്ളി പാട്ടായി അലിഞ്ഞു..
ഇളം തെന്നലിന്റെ പാട്ടിൽ ഇല-
ത്താളിലെ മഴത്തുള്ളി നൃത്തം ചെയ്യുന്നു..
ഇനിയും ഉറങ്ങാത്ത മിഴികളിൽ
സ്വപ്നമാകാൻ എന്റെ ഹൃദയം
പിടഞ്ഞു നില്ക്കുന്നു...
നീയും, നിലാവും, ഏ. ആർ. റഹ്മാനും
ചേർന്ന്, എന്റെ ഹൃദയത്തിന്റെ
കളിമണ്ണ്‍ ചവിട്ടിക്കുഴച്ചു...

നിന്റെ വിരലുകൾ

ഈ വിരലുകൾ എന്റെ ഹൃദയത്തിനുള്ളിലെ
കൊടുങ്കാറ്റുകളുടെ കെട്ടഴിച്ചു വിട്ടു...
നീ എന്നെ ഇഷ്ടപ്പെട്ടത് , എന്റെ
കണ്ണിൽ പ്രതിബിംബിച്ച നിന്റെ
രൂപം കണ്ടതു കൊണ്ടാകാം...
നിന്റെ കണ്ണിലെ കണ്മഷിയിലിരുന്നൊരു വേനൽ
എന്റെ ഹൃദയത്തിലെ കടലും, തിരമാലകളും
കുടിച്ചു വറ്റിക്കുന്നു.....

Wednesday, 29 January 2014

വയൽപൂക്കൾ നിന്റെ കൈകളിൽ
മയിലാഞ്ചി വരകളായി പടർന്നു കയറുന്നു,
രാവിന്റെ അവസാന തുള്ളി  നിലാവ്
കണ്‍പീലിയിൽ തുഷാരമാകുന്നു
നിന്റെ പുഞ്ചിരിയിൽ എന്റെ മനസ്സ്
മഴ കണ്ട മയിലിനെപ്പോലെ നൃത്തം ചെയ്യുന്നു..
പണ്ട് പണ്ടൊരു കടൽക്കഥയിലെ
മത്സ്യകന്യകയുടെ കണ്ണീരു പോലെ
ആകാശത്തേക്ക് ഉയർന്നു പോകുന്ന
നിലാവിന്റെ ഒരു തുള്ളി- ഒരു മിന്നാമിനുങ്ങ്
ചന്ദ്രനെ തേടി പോകയാണോ ?
മഞ്ഞിന്റെ ജാലക വിരിപ്പിന്നു പുറകിൽ
മറഞ്ഞിരുന്ന ചന്ദ്രന്റെ പുഞ്ചിരിയിൽ
രാവിന്റെ മുടിയും, എന്റെ ഹൃദയവും
നനഞ്ഞു.....

Sunday, 26 January 2014

നീ മഴയായും, കാറ്റായും പുണരുന്നു...
മിന്നൽ നിന്റെ കണ്ണിലെ തിളക്കം, ഇടി
എന്റെ നെഞ്ചിൻ മുഴക്കം..
നീ തണുപ്പായും, കുളിരായും പുണരുന്നു..
ഞാൻ സ്വപ്നം, നീ സ്വപ്നത്തിലെ
നിശാഗന്ധിയുടെ സുഗന്ധം..
നീ ജീവനായും,ശ്വാസമായും  പുണരുന്നു...
ഞാൻ പുതുമണ്ണിന്റെ ഗന്ധം,
നീ എന്റെ നെഞ്ചിലെ വേനൽമഴ...
നിന്റെ കവിളിൽ നീ പുഞ്ചിരിയാൽ
കവിത എഴുതുന്നു...
എന്റെ കരളിലും...
ഹൃദയം വരെ നനച്ചിട്ടും ഈ
മഴയ്ക്ക് കുട പിടിക്കാൻ തോന്നുന്നില്ല...
മുങ്ങി മരിക്കുമെന്നറിഞ്ഞിട്ടും
ഈ കടലിൽ നിന്നും കര കയറുവാൻ
തോന്നുന്നില്ല....
നീ എല്ലായ്പ്പോഴും തണുപ്പു
നൽകുന്ന ഒരു നെരിപ്പോടായിരുന്നു...

Thursday, 23 January 2014

നീ നിന്റെ മിഴികളാൽ എന്റെ
ഹൃദയത്തിനകത്തേക്ക്  നോക്കുന്നു
നിന്റെ മെലിഞ്ഞു നീണ്ട വിരലുകൾ
എന്റെ കിനാവിനുള്ളിൽ പരതി
ഏറ്റവും മനോഹരമായ ഒന്ന്
എന്നും എനിക്ക് സമ്മാനിക്കുന്നു...
പുലരിയിൽ, നനുത്ത പുഷ്പമായ്
പുഞ്ചിരി തൂകുന്നു, സന്ധ്യയിൽ
ചുവന്ന മുഖത്തോടെ
യാത്ര ചോദിക്കുന്നു...
ഏകാന്തതയുടെ കടൽ പാലത്തിലൂടെ
അവസാനത്തിലേക്ക് നടന്നു നീങ്ങിയ
എന്നെ കരയിൽ ഇരുന്നൊരു മത്സ്യ-
കന്യകയായ്‌ പാട്ടു മൂളി നീ തിരികെ വിളിച്ചു,
നേർത്ത മുഖാവരണം മാറ്റി നീ
നിന്റെ കണ്ണിന്റെ ആഴത്തിലേക്ക്
മാടി വിളിച്ചു,  ഇനിയും ഞാൻ
പാതി വഴിയിലാണ് ....
എങ്കിലുമൊരു നാൾ കാറ്റും തിരകളും താണ്ടി
നിൻ ഹൃദയത്തിലെ ചുഴിയിൽ
ഒരു കൊടുങ്കാറ്റായ്  പടരും ഞാൻ...

Sunday, 12 January 2014

ദൂരെ തെങ്ങിൻ തലപ്പുകൾക്ക്  മുകളിൽ
മേഘങ്ങൾ നിന്നു, മേഘങ്ങൾക്കു മുകളിൽ
നക്ഷത്രങ്ങൾ നിന്നു, നക്ഷത്രങ്ങൾക്കും
മുകളിൽ നീ നിന്നു....
താഴെ...
നിലാവിന്റെ ഓളങ്ങൾക്കിടയിൽ
മറ്റൊരോളമായി ഞാൻ..
ഒരു നിശാഗന്ധിയുടെ സുഗന്ധത്തിൻ
ചിറകു വെച്ച് ചില്ലുശലഭമായ്
പറന്നുയരാം... നിന്നോടൊത്ത്
സ്വർഗ്ഗത്തിനും മുകളിൽ  ഒരു
നരകം തേടാൻ.....
മേഘങ്ങൾ പോലും കുളിരിനാൽ
നക്ഷത്രത്തിന്റെ വെള്ളിവെളിച്ച-
ത്തിലേക്ക് ചേർന്നു നില്ക്കുന്ന
ഡിസംബറിന്റെ രാത്രിയിൽ...
നമുക്കൊരുമിച്ച്  പറന്നു
പോകാം, മഞ്ഞുകാലത്തിനുമപ്പുറം
വസന്തത്തിന്റെ ഒരു പൂത്ത ചില്ലയിലേക്ക്....
മാനത്തൊരു മഴവില്ല് , നനഞ്ഞ
സൂര്യന്റെ പുഞ്ചിരി...
ഭൂമിയിലൊരു പനിനീർപൂ, ചുവന്ന
സൂര്യന്റെ ഹൃദയ രക്തം..

നിന്റെ കണ്ണിലൊരു തേൻകൂട്, എന്റെ
നെഞ്ചിൽ പാറിപ്പറക്കുന്ന തേനീച്ചകൾ
പ്രണയത്തിന്റെ മാധുര്യം...
പ്രണയത്തിന്റെ വേദന...
ഇരുണ്ട ആകാശത്തിനും, തണുത്ത
ഭൂമിക്കും ഇടയിലൂടെ നടക്കുമ്പോൾ
നിനക്ക് ചെമ്പകപ്പൂവിന്റെ
മണമാണെന്നും, നിന്റെ കണ്ണുകളിൽ
നക്ഷത്രം തിളങ്ങുന്നുവെന്നും
നുണ പറയാൻ തോന്നുന്നു..

തിര

നിന്റെ കണ്ണുകൾ കടലു പോലെ
ഓരോ നിമിഷവും, തികച്ചും
വ്യത്യസ്തമായ ഒരു തിര...
നാണത്തിന്റെ പഴം തന്നു
നിന്റെ മേനിയിൽ, സൗന്ദര്യത്തിന്റെ
മൂടുപടം അണിയിച്ച
വിലക്കപ്പെട്ട മാലാഖയ്ക്ക് നന്ദി....
എന്റെ കവിതയിൽ സ്വർഗ്ഗത്തിന്റെ
ഇടിമിന്നൽ വിളക്കിച്ചേർത്ത
നിന്റെ കണ്ണിലെ എരിയുന്ന
നരകത്തിനും നന്ദി....

മൗനം

മൗനം ഒരൊഴിഞ്ഞ കുപ്പിയല്ല
നിറഞ്ഞ കുപ്പിയാണ് ....

Thursday, 9 January 2014

എന്റെ ഹൃദയരക്തം മുഴുവനും വാർന്നു
നിന്റെ നെറ്റിയിൽ, കുങ്കുമപൊട്ടിൽ
കണ്ണാടി നോക്കുന്നു.. നിന്റെ കണ്ണിലെരിയുന്ന
കാട്ടുതീ കരിയിച്ച പുൽനാമ്പുകളോ
കണ്പീലികൾ ? ഇരുളിന്റെ കീറെടുത്ത്
മഴവില്ലാക്കിയതോ പുരികക്കൊടികൾ ?
മുടിയിഴകൾ തിരകളായ് എത്തി നോക്കും
കാളിന്ദി തൻ മണൽപരപ്പ് കവിൾത്തടം..
ഒരു പുഞ്ചിരിയിൽ ലോകത്തിലെ മുഴുവൻ
താരകളെയും വലിച്ചെടുക്കും തമോ-
ഗർത്തങ്ങൾ നുണക്കുഴികൾ...
നിന്റെ മാലയിൽ കൊരുത്ത മുത്തു പോലെ
കടലിലേക്കിറങ്ങാൻ ഭയന്നു കെട്ടിയിട്ട
വള്ളമിന്നെന്റെ മനസ്സ്......
നിന്റെ കണ്ണിലെ അഗ്നി മോഷ്ടിച്ചതിനുള്ള
ശിക്ഷയോ ? കരൾ കൊത്തി വലിക്കുന്ന
ഈ പ്രണയം...
മൗനം ഘനീഭവിച്ച് ഒരു തുള്ളി കവിതയാകുന്നതു പോലെ
വെളിച്ചം ഉറഞ്ഞു കൂടി ഒരു നക്ഷത്രക്കുഞ്ഞു പിറക്കുന്ന പോലെ
ഉറയിൽ നിന്ന് ഒരു വാൾ ഊരിയെടുക്കുന്നതിലുപരി
ഒരു മാതളത്തിന്റെ തോലിയുരിയുന്നത് പോലെ
നീ എന്റെ ഹൃദയത്തെ നഗ്നമാക്കി..

വിസ്മൃതിയുടെ താഴു തുറക്കാനുള്ള താക്കോൽ എനിക്ക്
കളഞ്ഞു പോയി, ഇല്ലായിരുന്നെങ്കിൽ ഞാൻ നിനക്ക്
പറഞ്ഞു തരുമായിരുന്നു, കഴിഞ്ഞ ജന്മത്തിൽ
എപ്പോൾ, എവിടെ വെച്ചാണ് നമ്മൾ കണ്ടുമുട്ടിയതെന്ന് ..
എന്തായാലും ഈ ജന്മത്തിൽ അതുണ്ടായത്
ഏകാന്തതയിൽ പൊട്ടി വീണ സംഗീതത്തിന്റെ
ചീള് പോലെയാണ്. അത് മുഴങ്ങിക്കൊണ്ടിരുന്നു..
അതിന്റെ തുടക്കവും ഒടുക്കവും ആർക്കും
അറിയാനാകുമായിരുന്നില്ല...

വെളിച്ചം ഇരുളിനെ ഓടിച്ച് കളഞ്ഞേക്കാം
എന്നാൽ എന്നും വെളിച്ചം ജയിക്കുന്നില്ല
മൂടൽ മഞ്ഞു അതിനെ മറച്ചു വെക്കും
ചിതറിച്ച് കളയും, അങ്ങനെ
മൂടൽമഞ്ഞിനാൽ ചിതറിക്കപ്പെട്ട
ഒന്നാണ് നമ്മുടെ സംഗമം...

ഞാൻ ഒരുപാടു പുലമ്പിക്കൊണ്ടിരുന്നു,
നിന്നൊടെന്ന പോലെ മറ്റുപലരോടും..
പലപ്പോഴും നിന്നോടു പറയാനുള്ളത്
ചെളിയിൽ പുതഞ്ഞ രത്നമായി..
ആയിരം മഴത്തുള്ളികൾക്കിടയിൽ നിന്ന്
തിരഞ്ഞെടുക്കപ്പെട്ട ഒന്ന്, അത്
ചിപ്പിക്കുള്ളിൽ കയറി മുത്താകുന്നു....
മാനത്തിന്റെ കണ്ണുനീർ....

നിന്നെയോർത്തെഴുതിയ കവിത ഒരു
മുത്താണെന്നവർ പറഞ്ഞു..
ഞാൻ പറഞ്ഞു അതൊരു തുള്ളി
കണ്ണുനീരാണെന്ന് .....